Friday, March 8, 2013

പ്രാര്‍ത്ഥനക്കും, പ്രവര്‍ത്തനങ്ങള്‍ക്കും ശക്തിയുണ്ട്. സ്റ്റാന്‍ലിക്കും ഡിബിനും ബന്ദികളാക്കപ്പെട്ട കപ്പലില്‍നിന്നും മോചനമായി. വീട്ടുകാര്‍ക്കും, ആക്ഷന്‍ കൌണ്‍സിലിനും, കരുവന്നൂര്‍-മാപ്രാണം നാട്ടുകാര്‍ക്കും ഇനി ആശ്വാസിക്കാം.

 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എം.ടി റോയല്‍ ഗ്രേസ്‌ എന്ന കപ്പലിലെ മലയാളികളെ മോചിപ്പിച്ചതായി ഫോണ്‍ സന്ദേശം ലഭിച്ചു. ഇരിങ്ങാലക്കുട സ്വദേശികള്‍ ഉള്‍പ്പടെ 5 മലയാളി ജീവനക്കാരെ അടക്കം 17 ഇന്ത്യക്കാരെയും മോചിപ്പിച്ചു. സ്റ്റാന്‍ലി, ഡിബിന്‍, മിഥുന്‍, അര്‍ജ്ജുന്‍, മനേഷ് എന്നിവരെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്നു ഇവര്‍. ഇവരെ ഇപ്പോള്‍ ഒമാനിലേക്ക് കൊണ്ടുവരുന്നതയാണ് വിവരം ലഭിച്ചിരിക്കുന്നത്.ഒരുവര്‍ഷത്തിലേറെയായി ഇവര്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്നു.
മലയാളികളടക്കം 22 പേര്‍ ജോലിക്കാരായുണ്ടായിരുന്ന എം.ടി റോയല്‍ ഗ്രേസ്‌ എന്ന കപ്പല്‍ 2012 മാര്‍ച്ച്‌ 2ന്‌ നൈജീരിയയിലേക്കുള്ള യാത്രാ മദ്ധ്യേ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചുകയായിരുന്നു.

മലയാളികളായ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി എരങ്ങത്തുപറമ്പില്‍ ഡേവിസിന്റെ മകന്‍ ഡിബിന്‍ ഡേവിസ്‌, കരുവന്നൂര്‍ സ്വദേശി തേലപ്പിള്ളി വിന്‍സെന്റിന്റെ മകന്‍ സ്റ്റാന്‍ലി വിന്‍സെന്റ്‌, തിരുവനന്തപുരം സ്വദേശി അര്‍ജ്ജുന്‍, കൊല്ലം സ്വദേശി മനീഷ്‌, ഒറ്റപ്പാലം സ്വദേശി മിഥുന്‍ എന്നിവരാണ്‌ കപ്പലിലുണ്ടായിരുന്ന മലയാളികള്‍. ഇന്നു ഉച്ചയോടെ കൊല്ലം സ്വദേശി മനുവിന്റെ പിതാവാണ്‌ മോചന വിവരം ഡിബിന്റെ വീട്ടില്‍ വിളിച്ച്‌ അറിയിച്ചത്‌.

ഇന്ത്യയില്‍ തടവിലുള്ള സോമാലിയക്കാരെ വിട്ടയക്കണമെന്നായിരുന്നു കൊള്ളക്കാരുടെ ആവശ്യം.  എന്നാല്‍ പിന്നീട്, ഇവരെ വിട്ടയക്കാന്‍ മോചന ദ്രവ്യമായി 17 ലക്ഷം ഡോളര്‍ കൊള്ളക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ കാലയളവിനുള്ളില്‍ ബന്ദികളെ വധിക്കുമെന്ന് പലപ്രാവശ്യം കപ്പല്‍ റാഞ്ചികള്‍ ഭീഷണിമുഴക്കിയിരുന്നത് എല്ലാവരെയും ഭയപ്പെടുത്തിയിരുന്നു.

 പ്രവാസികാര്യ വകുപ്പ്‌ മുന്‍യ്യെടുത്ത്‌ കപ്പലിന്റെ ഉടമയുമായി ബന്ധപ്പെട്ടാണ്‌ മോചനദ്രവ്യം നല്‍കിയത്‌. ഇവരെ ഇപ്പോള്‍ ഒമാനിലേക്ക്‌ കൊണ്ടു വരുന്നതായാണ്‌ വിവരം. കേരള സര്‍ക്കാരിന്റെ സംഘം ഇവരെ സ്വീകരിക്കാന്‍ ഒമാനിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.  മലയാളികളായ പത്തോളം കേന്ദ്രമന്ത്രിമാരടക്കം ഉണ്ടായിട്ടും  ബന്ദികളായ ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് മലയാളികളുടെ, മോചനം അന്തമില്ലാതെ നീണ്ടുപോകുന്നത് നാട്ടുകാരുടെ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

ആക്ഷന്‍ കൌണ്‍സില്‍- സെന്‍റ് മേരിസ് പള്ളി, കരുവന്നൂര്‍ -ന്‍റെ നേതൃത്വത്തില്‍ തൃശൂര്‍  കളക്ട്രേറ്റ് മാര്‍ച്ച്.   മാര്‍.റാഫേല്‍ തട്ടില്‍ പിതാവടക്കം പ്രമുഖര്‍ പങ്കെടുത്തു.

ബന്ദികളാക്കപ്പെട്ടവരുടെ മോചനം ആവശ്യപ്പെട്ട്‌ വീട്ടുകാരും, ഇരിങ്ങാലക്കുട രൂപതയും, നഗരസഭ കൗണ്‍സിലും, ഇടവകകളും പ്രക്ഷോഭം നടത്തിയിരുന്നു. (ഈ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)  കരുവന്നൂര്‍ ഇടവകയില്‍ പള്ളി വികാരി റവ.ഫാ.ജോണ്‍സണ്‍ മാനാടന്‍ ചെയര്‍മാനായും,  ശ്രീ.ജോസഫ് തെക്കൂടന്‍ കണ്‍വീനറായും ഒരു 'ആക്ഷന്‍ കൌണ്‍സില്‍' രൂപീകരിച്ച് നിരാഹാരം, കളക്ട്രേറ്റ് റാലി തുടങ്ങിയ വിവിധങ്ങളായ സമരപരിപാടികളും ആവിഷ്കരിച്ചു നടപ്പിലാക്കിയിരുന്നു.  കൂടാതെ പള്ളിയിലും, ഇടവകയിലെ എല്ലാ വീടുകളിലും ബന്ദികളുടെ മോചനത്തിനായി പ്രത്യേകപ്രാര്‍ഥനയും നടത്തിയിരുന്നു.

ഇവരുടെ കുടുംബത്തിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഫെബ്രുവരി 18ന് സീറോ മലബാര്‍ സഭാ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി ഡിബിന്റേയും, സ്‌റ്റാന്‍ലിയുടേയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.  (ഈ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).  മക്കളുടെ മോചനത്തിനായി ഇവരുടെ മാതാപിതാക്കള്‍ ഡല്‍ഹിയില്‍ സത്യാഗ്രഹം ഇരുന്നിരുന്നു.



മോചന വാര്‍ത്തയെപറ്റി ഫോണിലൂടെ സംസാരിക്കുന്ന ഡിബിന്‍-ന്‍റെ മാതാവ്.



ഡിബിന്‍-ന്‍റെ മാതാപിതാക്കള്‍ മോചന വാര്‍ത്തയെപറ്റി.


ഇരിങ്ങാലക്കുട എം.എല്‍.എ. ശ്രീ.അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ ഡിബിന്‍-ന്‍റെ ഭവനത്തില്‍.


(വാര്‍ത്ത, ഫോട്ടോ, വിഡിയോ എന്നിവയ്ക്ക് കടപ്പാട്: deepika.com, irinjalakuda.com, irinjalakudaweb.com, irinjalakudaonline.com

No comments: