Showing posts with label Ottapalam. Show all posts
Showing posts with label Ottapalam. Show all posts

Tuesday, March 19, 2013

ഒരു നാടിന്‍റെ പ്രാര്‍ത്ഥനയുടെ ഫലം; മോചിപ്പിക്കപ്പെട്ട നാവികര്‍ നാട്ടില്‍ തിരിച്ചെത്തി; ദൈവത്തിനു നന്ദി.

ഒരു വര്‍ഷത്തിലേറെ നീണ്ട ദുരിതപര്‍വ്വത്തിന് ശുഭകരമായ പരിസമാപ്തിയായി അവരെല്ലാവരും താന്താങ്ങളുടെ വീടുകളില്‍ തിരിച്ചെത്തി.
Slide 1
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ച ‘റോയല്‍ ഗ്രേസ്’ കപ്പലിലെ ജീവനക്കാരായ ഇരിങ്ങാലക്കുട കരുവന്നൂര്‍ തേലപ്പിള്ളി മംഗലന്‍ വിന്‍സന്‍റിന്‍റ മകന്‍ സ്റ്റാന്‍ലി (22), ഇരിങ്ങാലക്കുട മാപ്രാണം ചര്‍ച്ച് റോഡിലെ അരങ്ങത്ത് പറമ്പില്‍ ഡേവിസിന്‍റ മകന്‍ ഡിബിന്‍ (22),  കൊല്ലം ചടയമംഗലം ‘മോനിഷാലയ’ത്തില്‍ മോഹനന്‍ പിള്ളയുടെ മകന്‍ മനേഷ് (22), തിരുവനന്തപുരം ജില്ലയിലെ മലയം ‘അഞ്ജന’ത്തില്‍ വിജയകുമാറിന്‍റ മകന്‍ അര്‍ജുന്‍ (21), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം കൊട്ടേക്കാട്ടുമ്മല്‍ ചന്ദ്രന്‍റ മകന്‍ കെ.സി. മിഥുന്‍ (24) എന്നിവരാണ് കപ്പലിലെ മലയാളി ജീവനക്കാര്‍.  2012 മാര്‍ച്ച് രണ്ടിനാണ് ഇവരുടെ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുക്കുന്നത്. അതോടെ അവരുടെ ദുരിതദിനങ്ങള്‍ തുടങ്ങുകയായിരുന്നു.

 

മാര്‍ച്ച്‌ 19, ചൊവ്വാഴ്‌ച 2.30ന്‌ തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 5 മലയാളികളെ സ്വീകരിക്കാന്‍ മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, ജനപ്രതിനിധികളും, വന്‍ മാധ്യമപടയും അടക്കം നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു.  ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ പൂച്ചെണ്ടുമായി ഇവരെ സ്വീകരിച്ചു.

ഒരു കൊല്ലത്തോളം അനുഭവിച്ച പീഡനങ്ങള്‍ നരകത്തേക്കാള്‍ ഭയാനകമായിരുന്നുവെന്ന്‌ മോചിതരായവര്‍. സ്വന്തം നാടും, വീട്ടുകാരേയും വീണ്ടും കാണാനാകുമെന്ന്‌ സ്വപ്‌നത്തില്‍ പോസും ചിന്തിച്ചിരുന്നില്ലെന്ന്‌ ഇവര്‍ പറയുന്നു. കപ്പലിലെ ഇരുളടഞ്ഞ മുറി. പേടിപ്പെടുത്തുന്ന നോട്ടവും കൈയില്‍ ആയുധങ്ങളുമേന്തി ചുറ്റും വളഞ്ഞുനില്‍ക്കുന്ന കടല്‍കൊള്ളക്കാര്‍. ശ്വാസംവിടാനാവാതെ ബന്ദികളായ ഞങ്ങളും. വിശപ്പിന്റെ കാര്യം പറഞ്ഞാല്‍ ശവം തിന്നാല്‍ മതിയെന്ന് ഭീഷണി. പിന്നെ തോക്കുകൊണ്ട് ചുമലില്‍ ഇടിക്കും. അല്ലെങ്കില്‍ തടിയോ മറ്റേതെങ്കിലും ഉപകരണമോ കൊണ്ട് ശരീരത്തില്‍ അതിക്രൂരമായി മര്‍ദിക്കും. കൊള്ളക്കാര്‍ ഉപദ്രവിച്ച പാടുകള്‍ കാണിച്ചപ്പോള്‍ സ്വീകരിക്കാനെത്തിയ അച്ഛനും അമ്മയും ബന്ധുക്കളും സുഹൃത്തുക്കളും വിതുമ്പി.  മക്കളേ നിങ്ങള്‍ ഇത്രയ്ക്ക് വേദന സഹിച്ചത് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അമ്മമാര്‍ പൊട്ടിക്കരഞ്ഞു…. സൊമാലിയയിലെ കടല്‍കൊള്ളക്കാര്‍ തടവിലാക്കിയ 17 മറ്റ് ഇന്ത്യാക്കാരൊടൊപ്പം അകപ്പെട്ട  ഇരിങ്ങാലക്കുട കരുവന്നൂര്‍-മാപ്രാണം സ്വദേശികളായ സ്റ്റാന്‍ലി വിന്‍സെന്‍റ്, ഡിബിന്‍ ഡേവിസ്  എന്നിവരാണ് തങ്ങളുടെ തടങ്കല്‍ ജീവിതത്തിന്റെ ഭീകരാത്മകമായ ദുരിതങ്ങള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ തുറന്നത്.

ജീവന്‍ നിലനിര്‍ത്താന്‍ മാത്രം വല്ലപ്പോഴും ഇത്തിരി ഭക്ഷണം തരുമായിരുന്നു. അപൂര്‍വ്വമായി കിട്ടുന്ന ഭക്ഷണവും, വെള്ളവും ആര്‍ത്തിയോടെയായിരുന്നു തങ്ങള്‍ കഴിച്ചിരുന്നത്‌. തങ്ങളുടെ കൂടെയുണ്ടായിരുന്ന 'സണ്‍ഡെ' എന്നു പേരുള്ള നൈജീരിയക്കാരന്‍ ഹൃദ്‌രോഗം മൂലം കപ്പലില്‍ വച്ചു മരണപ്പെടുകയും, എന്നെങ്കിലുമൊരിക്കല്‍ ബന്ധുക്കള്‍ക്ക്‌ വിട്ടു കൊടുക്കുന്നതിനായി ഇയാളുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ കൊള്ളക്കാര്‍ സണ്‍ഡെയുടെ മൃതദേഹം വെട്ടിനുറുക്കി ഭക്ഷണത്തോടൊപ്പം ബന്ധികളാക്കിയ തങ്ങളോട്‌ കഴിക്കാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ അതി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തതായി തിരിച്ചെത്തിയ മലയാളി നാവികര്‍ പറഞ്ഞു. നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങള്‍ സഹിക്കാവുന്നതിലപ്പുറമായിരുന്നു. പല ദിവസങ്ങളിലും ഭക്ഷണം തന്നിരുന്നില്ല. കെട്ടിയിട്ട്‌ മര്‍ദ്ധിക്കുമ്പോള്‍ വേദന കൊണ്ട്‌ പുളയുന്ന സമയത്ത്‌ വീട്ടുകാരെ ഫോണില്‍ വിളിച്ച്‌ നിലവിളി കേള്‍പ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പിന്നെ പീഡനവും, കണ്ണീരും, ഭയവും മാത്രം. എന്നാല്‍ തങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്‌ ഇന്ത്യന്‍ ഭക്ഷണമായിരുന്നു. ഇത്‌ കൊള്ളക്കാര്‍ക്ക്‌ എങ്ങിനെ ലഭിച്ചുവെന്ന്‌ അതിശയപ്പെട്ടിരുന്നുവെന്ന്‌ നാവികര്‍ പറഞ്ഞു.
RoyalGrace_120313
  ഏതു പ്രതികൂല സാഹചര്യത്തേയും നേരിടാന്‍ തയ്യറായ മനസ്സും, ശരീരവുമുള്ള ക്രൂരന്മാരാണ്‌ കൊള്ളക്കാര്‍. ദരിദ്രരെന്നും, നിരക്ഷരരെന്നും വിളിക്കുന്ന സോമാലിയക്കാരുടെ കൈയ്യില്‍ പട്ടാളത്തെ പോലും വെല്ലുന്ന വെടിക്കോപ്പുകളഉം, യുദ്ധസന്നാഹങ്ങളും ഉണ്ടെന്ന്‌ മോചിതരായ നാവികര്‍ പറയുന്നു. മൃതദേഹത്തോടു പോലും ബഹുമാനമോ അറപ്പോ ഇല്ലാത്തവര്‍. ആധുനിക തോക്കുകളും, ബുള്ളറ്റുകളും, ബോട്ടുകളും ഉള്ള കൊള്ളക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അതിവിദഗ്‌ദമായിട്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പൊടിക്കു പോലും പിഴവു പറ്റാതെയാണ്‌ നീക്കിയിരുന്നത്‌. വാര്‍ത്താ വിനിമയത്തിനുള്ള ആധുനിക സംവിധാനങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നു. 
    കൊള്ളക്കാര്‍ അതിവിദഗ്‌ദമായാണ്‌ പദ്ധതികള്‍ ആസൂത്രണം ചെയ്‌തിരുന്നത്‌. മാര്‍ച്ച്‌ 8ന്‌ രാവിലെ 2 മണിക്ക്‌ ബന്ദികളെയെല്ലാം ഒരു കൊള്ളക്കാരന്‍ ഇരുട്ടുമുറിയിലാക്കി അടയ്‌ക്കുകയും കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പുറത്ത്‌ ബോട്ടുകള്‍ വരുന്നതും പോകുന്നതും മാത്രം കേള്‍ക്കാമായിരുന്നു. ആദ്യം വന്ന ബോട്ടില്‍ 4 പേരെ കയറ്റി അയച്ചിരുന്നു. ശരിക്കും കൊല്ലാനുള്ള നീക്കമാണെന്നാണ്‌ വിചാരിച്ചത്‌. പിന്നീടാണ്‌ വിട്ടയച്ചതാണെന്ന്‌ മനസ്സിലായത്‌. അവിടെ നിന്നും ഒമാന്‍ തീരത്തെത്തിയ തങ്ങള്‍ കമ്പനിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചു. ജീവന്‍ നിലനിര്‍ത്താന്‍ തങ്ങള്‍ വളരെയധികം ബുദ്ധിമുട്ടിയതായി നാവികര്‍ പറയുന്നു. ഇന്ത്യന്‍ എംബസിയും, നാറ്റോയും അടക്കമുള്ള സംഘടനകള്‍ ഇടപെട്ടാണ്‌ മോചനം സാധ്യമായത്‌. മറ്റു ഏജന്‍സികളൊന്നും വേണ്ടതു പോലെ സഹായിച്ചില്ല. വീണ്ടും അച്ഛനമ്മമാരേയും, നാടും കണ്ടപ്പോള്‍ പുതുജീവന്‍ ലഭിച്ചതായി മോചിതരായ നാവികര്‍ പറഞ്ഞു.









നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍




(വാര്‍ത്ത, ഫോട്ടോ, വിഡിയോ എന്നിവയ്ക്ക് കടപ്പാട്:  irinjalakuda.com, irinjalakudaonline.com

Friday, March 8, 2013

പ്രാര്‍ത്ഥനക്കും, പ്രവര്‍ത്തനങ്ങള്‍ക്കും ശക്തിയുണ്ട്. സ്റ്റാന്‍ലിക്കും ഡിബിനും ബന്ദികളാക്കപ്പെട്ട കപ്പലില്‍നിന്നും മോചനമായി. വീട്ടുകാര്‍ക്കും, ആക്ഷന്‍ കൌണ്‍സിലിനും, കരുവന്നൂര്‍-മാപ്രാണം നാട്ടുകാര്‍ക്കും ഇനി ആശ്വാസിക്കാം.

 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എം.ടി റോയല്‍ ഗ്രേസ്‌ എന്ന കപ്പലിലെ മലയാളികളെ മോചിപ്പിച്ചതായി ഫോണ്‍ സന്ദേശം ലഭിച്ചു. ഇരിങ്ങാലക്കുട സ്വദേശികള്‍ ഉള്‍പ്പടെ 5 മലയാളി ജീവനക്കാരെ അടക്കം 17 ഇന്ത്യക്കാരെയും മോചിപ്പിച്ചു. സ്റ്റാന്‍ലി, ഡിബിന്‍, മിഥുന്‍, അര്‍ജ്ജുന്‍, മനേഷ് എന്നിവരെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്നു ഇവര്‍. ഇവരെ ഇപ്പോള്‍ ഒമാനിലേക്ക് കൊണ്ടുവരുന്നതയാണ് വിവരം ലഭിച്ചിരിക്കുന്നത്.ഒരുവര്‍ഷത്തിലേറെയായി ഇവര്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്നു.
മലയാളികളടക്കം 22 പേര്‍ ജോലിക്കാരായുണ്ടായിരുന്ന എം.ടി റോയല്‍ ഗ്രേസ്‌ എന്ന കപ്പല്‍ 2012 മാര്‍ച്ച്‌ 2ന്‌ നൈജീരിയയിലേക്കുള്ള യാത്രാ മദ്ധ്യേ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചുകയായിരുന്നു.

മലയാളികളായ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി എരങ്ങത്തുപറമ്പില്‍ ഡേവിസിന്റെ മകന്‍ ഡിബിന്‍ ഡേവിസ്‌, കരുവന്നൂര്‍ സ്വദേശി തേലപ്പിള്ളി വിന്‍സെന്റിന്റെ മകന്‍ സ്റ്റാന്‍ലി വിന്‍സെന്റ്‌, തിരുവനന്തപുരം സ്വദേശി അര്‍ജ്ജുന്‍, കൊല്ലം സ്വദേശി മനീഷ്‌, ഒറ്റപ്പാലം സ്വദേശി മിഥുന്‍ എന്നിവരാണ്‌ കപ്പലിലുണ്ടായിരുന്ന മലയാളികള്‍. ഇന്നു ഉച്ചയോടെ കൊല്ലം സ്വദേശി മനുവിന്റെ പിതാവാണ്‌ മോചന വിവരം ഡിബിന്റെ വീട്ടില്‍ വിളിച്ച്‌ അറിയിച്ചത്‌.

ഇന്ത്യയില്‍ തടവിലുള്ള സോമാലിയക്കാരെ വിട്ടയക്കണമെന്നായിരുന്നു കൊള്ളക്കാരുടെ ആവശ്യം.  എന്നാല്‍ പിന്നീട്, ഇവരെ വിട്ടയക്കാന്‍ മോചന ദ്രവ്യമായി 17 ലക്ഷം ഡോളര്‍ കൊള്ളക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ കാലയളവിനുള്ളില്‍ ബന്ദികളെ വധിക്കുമെന്ന് പലപ്രാവശ്യം കപ്പല്‍ റാഞ്ചികള്‍ ഭീഷണിമുഴക്കിയിരുന്നത് എല്ലാവരെയും ഭയപ്പെടുത്തിയിരുന്നു.

 പ്രവാസികാര്യ വകുപ്പ്‌ മുന്‍യ്യെടുത്ത്‌ കപ്പലിന്റെ ഉടമയുമായി ബന്ധപ്പെട്ടാണ്‌ മോചനദ്രവ്യം നല്‍കിയത്‌. ഇവരെ ഇപ്പോള്‍ ഒമാനിലേക്ക്‌ കൊണ്ടു വരുന്നതായാണ്‌ വിവരം. കേരള സര്‍ക്കാരിന്റെ സംഘം ഇവരെ സ്വീകരിക്കാന്‍ ഒമാനിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.  മലയാളികളായ പത്തോളം കേന്ദ്രമന്ത്രിമാരടക്കം ഉണ്ടായിട്ടും  ബന്ദികളായ ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് മലയാളികളുടെ, മോചനം അന്തമില്ലാതെ നീണ്ടുപോകുന്നത് നാട്ടുകാരുടെ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

ആക്ഷന്‍ കൌണ്‍സില്‍- സെന്‍റ് മേരിസ് പള്ളി, കരുവന്നൂര്‍ -ന്‍റെ നേതൃത്വത്തില്‍ തൃശൂര്‍  കളക്ട്രേറ്റ് മാര്‍ച്ച്.   മാര്‍.റാഫേല്‍ തട്ടില്‍ പിതാവടക്കം പ്രമുഖര്‍ പങ്കെടുത്തു.

ബന്ദികളാക്കപ്പെട്ടവരുടെ മോചനം ആവശ്യപ്പെട്ട്‌ വീട്ടുകാരും, ഇരിങ്ങാലക്കുട രൂപതയും, നഗരസഭ കൗണ്‍സിലും, ഇടവകകളും പ്രക്ഷോഭം നടത്തിയിരുന്നു. (ഈ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)  കരുവന്നൂര്‍ ഇടവകയില്‍ പള്ളി വികാരി റവ.ഫാ.ജോണ്‍സണ്‍ മാനാടന്‍ ചെയര്‍മാനായും,  ശ്രീ.ജോസഫ് തെക്കൂടന്‍ കണ്‍വീനറായും ഒരു 'ആക്ഷന്‍ കൌണ്‍സില്‍' രൂപീകരിച്ച് നിരാഹാരം, കളക്ട്രേറ്റ് റാലി തുടങ്ങിയ വിവിധങ്ങളായ സമരപരിപാടികളും ആവിഷ്കരിച്ചു നടപ്പിലാക്കിയിരുന്നു.  കൂടാതെ പള്ളിയിലും, ഇടവകയിലെ എല്ലാ വീടുകളിലും ബന്ദികളുടെ മോചനത്തിനായി പ്രത്യേകപ്രാര്‍ഥനയും നടത്തിയിരുന്നു.

ഇവരുടെ കുടുംബത്തിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഫെബ്രുവരി 18ന് സീറോ മലബാര്‍ സഭാ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി ഡിബിന്റേയും, സ്‌റ്റാന്‍ലിയുടേയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.  (ഈ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).  മക്കളുടെ മോചനത്തിനായി ഇവരുടെ മാതാപിതാക്കള്‍ ഡല്‍ഹിയില്‍ സത്യാഗ്രഹം ഇരുന്നിരുന്നു.



മോചന വാര്‍ത്തയെപറ്റി ഫോണിലൂടെ സംസാരിക്കുന്ന ഡിബിന്‍-ന്‍റെ മാതാവ്.



ഡിബിന്‍-ന്‍റെ മാതാപിതാക്കള്‍ മോചന വാര്‍ത്തയെപറ്റി.


ഇരിങ്ങാലക്കുട എം.എല്‍.എ. ശ്രീ.അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ ഡിബിന്‍-ന്‍റെ ഭവനത്തില്‍.


(വാര്‍ത്ത, ഫോട്ടോ, വിഡിയോ എന്നിവയ്ക്ക് കടപ്പാട്: deepika.com, irinjalakuda.com, irinjalakudaweb.com, irinjalakudaonline.com